ആമിയുടെ ഓർമ്മകളെത്തേടി നീർമാതളച്ചോട്ടിലേക്ക്....
-----------------------------------------------
തീവ്രമായ പ്രണയാക്ഷരങ്ങൾ കൊണ്ട് ജീവതത്തെ വരച്ചിട്ട സാഹിത്യ ലോകത്തെ സ്വന്തം ആമിയുടെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന നീർമാതളം പൂക്കുന്ന നാലപ്പാട്ട് തറവാട്ടിലേക്കായിരുന്നു ഇന്നത്തെ യാത്ര.
പുന്നയൂർകുളത്തെ നാലപ്പാട്ട് തറവാട് ഇന്നില്ല. ഇന്നത് കമല സുരയ്യ സാംസ്ക്കാരിക സ്മാരകമാണ്.
നൈസർഗികമായ ,നിഷ്കളങ്കമായ വാക്കുകളിലൂടെ ജീവിതത്തിൻ്റെയും പ്രകൃതിയുടെയും ഭാവങ്ങൾ സമാഹരിച്ച് പുനർജനിപ്പിക്കുന്ന രചനകളാണ് സാഹിത്യ ലോകത്തിന് നൽകിയത്.
മണ്ണ്,ജീവിതം,പ്രണയം ,മരണം,വ്യക്തി ബന്ധങ്ങൾ എന്നിവ വേറിട്ട തനിമയിൽ എഴുതി ആസ്വാദകരെ നെഞ്ചോട് ചേർത്ത എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി.
പ്രാദേശിക പശ്ചാത്തലങ്ങളെ എഴുത്തിൻ്റെ ആവിഷ്ക്കാരതകൊണ്ട് ആഗോളവ്യാപ്തി പ്രാപിച്ചു.ഓരോ കഥയിലും കവിതയിലും തനത് ഭാവുകത്വം ഉണ്ടായിരുന്നു.
നീർമാതളത്തെ കുറിച്ച് കേട്ടത് മാധവിക്കുട്ടിയുടെ കഥകളിലൂടെയാണ്. ഇലകൾ പൂർണമായി പൊഴിഞ്ഞാൽ നീർമാതളംപൂക്കും.സർപ്പക്കാവും , കുളവുമെല്ലാം കാണാൻ നിരവധി ആളുകളാണ് ഈ സ്മാരകത്തിലേക്ക് എത്തുന്നത്. രാവിലെ 9 മുതൽ 5 വരെയാണ് സന്ദർശക സമയം, ഞാൻ വളരെ നേരത്തെ പോയതിനാൽ അകത്തെ കാഴ്ചകൾ നേരിട്ട് ആസ്വദിക്കാൻ സാധിച്ചില്ല!
കമല സുരയ്യ പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിലാണ് ജനിച്ചത് അമ്മ കവയിത്രിയായ ബാലാമണിയമ്മ, അച്ഛൻ മാതൃഭൂമി ദിനപത്രത്തിൻ്റെ മുൻ മാനേജിങ് എഡിറ്ററായിരുന്ന വി.എം. നായർ . പ്രസിദ്ധകവി നാലപ്പാട്ട് നാരായണമേനോൻ വലിയമ്മാവനായിരുന്നു.
കമലയുടെ ബാല്യകാലം പുന്നയുർക്കൂളത്തും കൽക്കട്ടയിലുമായാണ് കഴിഞ്ഞത്.അച്ഛൻ വി എം നായർ കൽക്കട്ടയിലെ പ്രശസ്തമായ വെൽഫ്രഡ് ട്രാൻസ്പോർട്ട് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു.പതിനഞ്ചാം വയസ്സിൽ കമലയുടെ വിവാഹം ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ (ഐ.എം.എഫ്) സീനിയർ കൺസൽടന്റായിരുന്ന മാധവദാസുമായി നടന്നു. പ്രായം കൊണ്ട് കമലയേക്കാൾ ഏറെ മുതിർന്ന ആളായിരുന്നു മാധവദാസ്.1992ൽ മാധവദാസ് മരണപ്പെടുമ്പോൾ അവരുടെ ദാമ്പത്യത്തിന് 43 വർഷം പ്രായമായിരുന്നു.മക്കൾ: എം.ഡി. നാലപ്പാട്ട്, ചിന്നൻ ദാസ്, ജയസൂര്യ.
ഒരു ഇന്ത്യൻ ഇംഗ്ലീഷ് - മലയാളം സാഹിത്യകാരിയായിരുന്നു. കമലാ സുരയ്യ മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999-ൽ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം സുരയ്യ എന്ന നാമം സ്വീകരിച്ചു. ഈ മതംമാറ്റം വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇംഗ്ലീഷിൽ കവിതഎഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ. പക്ഷേ കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്.
1984ൽ സാഹിത്യത്തിനുള്ള നോബസമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു.
നാലപ്പാട്ടെ തൻ്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരികളിലൊന്ന് എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു. മാധവിക്കുട്ടിയുടെ ഭാവനയിൽ വിരിഞ്ഞ കഥകൾ പലതും അവരുടെ സ്വകാര്യ ജീവിതാനുഭവങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന് അവരുടെ കഥകളെ കുറിച്ച് ഗവേഷണം നടത്തിയ ഡോ എം രാജീവ് കുമാർ അഭിപ്രായപ്പെടുന്നു.
1999ൽ ഇസ്ലാം മതം സ്വീകരിച്ച് കമലാ സുരയ്യ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. അവസാനകാലം മകന്റെ കൂടെ പൂനെയിലായിരുന്നു. 2009 മേയ് 31-ന് പൂനെയിൽ വെച്ച് അന്തരിച്ചു. മരിക്കുമ്പോൾ അവർക്ക് 75 വയസ്സായിരുന്നു. കേരളത്തിലേക്ക് എത്തിച്ച മൃതദേഹം തിരുവനന്തപുരത്തെ പാളയം ജുമാ മസ്ജിദിലാണ് ഖബറടക്കിയിരിക്കുന്നത്.
Comments
Post a Comment