17/4/21
ഇന്നത്തെ യാത്ര വീണ്ടും പൊന്നാനിയിലേക്ക് പത്രോസച്ചൻ്റെ കൂടെ... കുന്നംകുളം ബഥനി ആശ്രമത്തിൽ നിന്നും രാവിലെ 5 മണിക്ക് ഇറങ്ങി.
വെളിച്ചം വന്നു തുടങ്ങിയിട്ടില്ല, സൈക്കളിലെ LED ലൈറ്റിൻ്റെ വെളിച്ചത്തിൽ പതുക്കെ യാത്ര തുടങ്ങി. ചില കിളികൾ രാവിലെ നേരത്തെ എണീറ്റു മരച്ചില്ലകളിലിരുന്ന് ഞങ്ങളോട് ഹായ് പറഞ്ഞു. പുലർകാലത്തെ നേർത്ത തണുപ്പിൽ സൈക്കിൾ വട്ടത്തിൽ ചവിട്ടി മുന്നോട്ട് .
കൃത്യം 30 KM ആണ് പൊന്നാനിയിലേക്ക്, 1:45 മണിക്കൂർ കൊണ്ട് ലക്ഷ്യത്തിലെത്തി. ഹാർബറിനടുത്ത് കുറച്ച് സമയം വിശ്രമിക്കാൻ നിർത്തി.
നിരവധി മത്സ്യ ബന്ധന ബോട്ടുകൾ യാത്ര കഴിഞ്ഞ് വന്ന് വിശ്രമിക്കുന്നു. ചിലർ വീശുവല ഉപയോഗിച്ച് മീൻ പിടിക്കുന്നുണ്ട്, അവർക്ക് നല്ല മീൻ കിട്ടുന്നുണ്ട് കുറച്ച് നേരം അതു കണ്ട് നിന്നു. വേറൊരു ചേട്ടൻ ഒരു ചെറിയ ചൂണ്ടയായി മീൻപിടിക്കുന്നുണ്ട് , പുഴയിൽ നിന്ന് പിടിച്ച ജീവനുള്ള ചെമ്മീനിനെയാണ് കൊളുത്തിൽ ഇരയായി ഇടുന്നത്.
ഇരുകരകളെയും ബന്ധിപ്പിച്ച് കൊണ്ട് ജങ്കാർ സർവീസ് നടത്തുന്നത് നോക്കി നിന്നു നിരവധി വാഹനങ്ങളാണ് ജങ്കാറിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നത് .
കടലിലേക്കുള്ള പാറക്കെട്ടിൽ കയറി ഇരുന്നു. പത്രോസച്ചൻ താഴെയുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്ന കുറുക്കൻമാരെ കാണിച്ചു തന്നു. അച്ചൻ മുൻപും ഇവിടെ നിന്ന് കുറുക്കൻ്റയും, ചെന്നായയുടെയും പടങ്ങൾ എടുത്തിട്ടുണ്ട് .
പെട്ടെന്ന് അച്ചൻ്റെ ഫോണിൽ ഒരു കോൾ ഇന്നത്തെ മനോര പത്രത്തിൽ ത്രിശൂർ എഡീഷണിൽ അച്ചനെ കുറിച്ച് കിടുക്കൻ വാർത്ത "പറവപോലൊരു പത്രോസച്ചൻ "... പിന്നെ തുടരെ കോളുകൾ ചിലത് എടുത്തു. എന്തായാലും ഇന്നത്തെ ദിവസം വേറെ ലെവൽ ആയി.
അതിനിടയിൽ പൊന്നാനിയിലെ ചില ഫ്രീക്കൻമാർ ഏതാടാ ഈ കടമറ്റത്ത് കത്തനാർ എന്ന് പറഞ്ഞ് ബൈക്കിൽ പാഞ്ഞു പോകുമ്പോൾ അച്ചനും ഞാനും അവർക്ക് ഹായ് പറഞ്ഞു ടാറ്റ കൊടുത്തു...... പോയി പത്രം നോക്കടാന്ന് പറയാൻ തോന്നി.... പക്ഷേ ഇത് ത്രിശൂർ ജില്ല അല്ലല്ലോ!
പൊന്നാനി ബീച്ച് റോഡിന് സമീപം വിദ്യഭ്യാസ ഓഫീസിന് മുന്നിൽ ആൽമരത്തിൻ്റെ വേരുകൾ കൊണ്ട് ചുമരുകൾ പൊതിഞ്ഞ പഴയ കെട്ടിടത്തിൽ പോയി കുറച്ച് ചിത്രങ്ങൾ എടുത്തു. ആ ആൽമരം പൂർണമായും ആ കെട്ടിടത്തെ വിഴുങ്ങിയിട്ടുണ്ട്. പ്രകൃതിയുടെ സുന്ദര ദൃശ്യങ്ങൾ പകർത്തിയെടുത്ത് യാത്ര തുടർന്നു.
ഇടക്ക് പനങ്ങാട്ടുള്ള അച്ചൻ്റെ സുഹൃത്ത് ബാബുക്കയുടെ വീട്ടിൽ കയറി. രാവിലെ വളരെ നേരത്തെ എണീക്കുന്ന ബാബുക്ക നീന്തലിൽ ഒരു വിദ്ധക്തനാണ്. വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ അദ്ദേഹത്തിന് നല്ല കഴിവാണ്.അദ്ദേഹം ദിനചര്യയുടെ ഭാഗമാക്കിയ വ്യത്യസ്ഥമായ ബ്രീത്തിങ്ങ് വ്യായാമങ്ങളെ കുറിച്ച് ചരിയപ്പെടുത്തി തന്നു.
വന്നേരി നാട് എന്ന പുസ്തകത്തെ കുറിച്ചും അതിൽ പരാമർശിച്ചിട്ടുള്ള പ്രശസ്തരായിരുന്ന സ്വാതന്ത്രസമരത്തിൽ പങ്കെടുത്ത അദ്ദേഹത്തിൻ്റെ പൂർവികമാരെക്കുറിച്ചും സംസാരിച്ചു.
കൊറോണ വൈറസിൽ നിന്ന് രക്ഷനേടാൻ ലോകത്ത് നടത്തുന്ന പരീക്ഷണങ്ങളും അതിജീവന രീതികളെക്കുറിച്ചും സംസാരിച്ചു. ബാബുക്കയുടെ ഭാര്യ ടീച്ചറായിരുന്നു ഈ വർഷം പൊന്നാനി ഹൈസ്ക്കൂളിൽ നിന്നും വിരമിച്ചു . ടീച്ചർ ഞങ്ങൾക്ക് തണുത്ത നാരങ്ങ വെള്ളം ,ചായ എന്നിവ ഉണ്ടാക്കി തന്നു - യാത്രയാക്കുബോൾ , സൈക്കളിൽ പോകുന്ന ഒരു കുരിശിൻ്റെ പടമെടുക്കട്ടെ എന്നു പറഞ്ഞ് സൈക്കിളിൽ ഇരിക്കുന്ന പത്രോസച്ചൻ്റെ ഒരു ഫോട്ടോ ബാബുക്ക ഫോണിൽ പകർത്തി.
അച്ചൻ്റെ സുഹൃത്തായ ശാന്തി ഹോസ്പിറ്റലിലെ ഡോക്ടർ രാജേഷിനെ അവിടെ പോയി ചരിചയം പുതുക്കി ,ഡോക്ടർ അച്ചനെ സൈക്കളിൽ ഒരിക്കലും പ്രതീക്ഷിച്ചില്ല.അവിടുത്തെ ഫാർമസിസ്റ്റ് എൻ്റെ സുഹൃത്ത് സേതുവിൻ്റെ ഭർത്താവ് സന്ദീപ് ചേട്ടൻ ആയിരുന്നു. കുറച്ച് സമയത്തെ സംഭാഷണത്തിനു ശേഷം ഒരു സെൽഫിയെടുത്ത് അവരോട് യാത്ര പറഞ്ഞു ഇറങ്ങി.
Comments
Post a Comment