ഇന്നത്തെ യാത്ര ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ചേട്ടനെ വിളിച്ചുണർത്താൻ
----------------------------------------------------------------
ഓരോ ദിവസവും വ്യത്യസ്തമായ വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ ലഭിക്കുന്നത് പുതിയ കാഴ്ചകളും അനുഭവങ്ങളുമാണ്.
ഇന്ന് സവാരിക്ക് പത്രോസച്ചനും ഉണ്ട്. രാവിലെ എങ്ങോട്ടാ യാത്രയെന്ന് അച്ചൻ കൃത്യമായി പറഞ്ഞിട്ടില്ലായിരുന്നു - എങ്കിലും ചേറ്റുവ റൂട്ടിലേക്കാണെന്ന് പറഞ്ഞു.
ഓരോ യാത്രയിലും ഒരു സസ്പെൻസ് അച്ചൻഒളിപ്പിച്ചുവെച്ചിട്ടുണ്ടായിരിക്കും .രാവിലെ ഇറങ്ങുമ്പോൾ നല്ല മിന്നൽ ഉണ്ടായിരുന്നു - ഒരു മഴക്കോൾ - പെയ്താ നന്നായി - ഫോൺ നനയാതിരിക്കാൻ പത്രോസച്ചൻ നല്ലൊരു കവർ തന്നു.
ഇന്ന് പതിവിലും കുറച്ച് വേഗത്തിലാണ് സൈക്കിൾ ചവിട്ടിയത് സാധാരണ ഒരു മണിക്കൂറിൽ 15 km എന്ന ശരാശരിയിലാണ് സൈക്കിൾ ചവിട്ടാറ്. ഇന്ന് അരമണിക്കൂർ കൊണ്ട് 10 km ചവിട്ടി ചാവക്കാട് സെൻ്ററിലെത്തി - പുലർച്ച നല്ല മഴ പെയ്ത ലക്ഷണമുണ്ട് റോഡരികിലെല്ലാം വെള്ളം കെട്ടിക്കിടക്കുന്നു . അവിടെ നിന്നും മുന്നോട്ട് തന്നെ -
യാത്ര ചേറ്റുവയിലേക്കെന്ന് ഞാൻ മനസിലുറപ്പിച്ചു. പത്രോസച്ചൻ മുന്നിൽ പറന്ന് പോകുന്നുണ്ട് . റോഡ് പുതുക്കിയ കാരണം റോഡിലെ പഴയ കുളങ്ങൾ ഒന്നും തന്നെ കാണാനില്ല എങ്കിലും പാഞ്ഞു വരുന്ന ചില ടിപ്പറുകൾ ഒരു വില്ലനാണ്. തൊട്ടു മുൻപേ ഞങ്ങളെ ഓവർ ടേക്ക് ചെയ്തു പോയ രണ്ട് ടിപ്പറുകൾ റോഡരികിൽ സ്നേഹിച്ചു നിൽക്കുന്നുണ്ട്.
റോഡരികിൽ ഗതാഗത വകുപ്പിൻ്റെ അപകട മുന്നറിയപ്പ് ബോർഡിൽ സീബ്രാ കുട്ടൻ്റെ രസകരമായ മുന്നറിയിപ്പുകൾ "തല ബുൾസ് ഐ ആക്കരുത് " - അതെല്ലാം വായിച്ചു കൊണ്ട് മുന്നോട്ട് .
ചേറ്റുവാ പാലത്തിലെത്തുമ്പോൾ സൂര്യൻ മേഘങ്ങൾക്കിടയിൽ നിന്നും പുറത്തേക്ക് ചാടാനായി വെമ്പി നിൽക്കുന്ന സുന്ദരമായ കാഴ്ച.
ചെറിയ മഴക്കാറുള്ള കാരണം പുറത്തേക്കുവരാൻ അവനൊരു മടി, എങ്കിലും ഉറക്കച്ചടവ് മാറ്റി അവൻ പതുക്കെ പുറത്തേക്ക് കണ്ണു മിഴിക്കാൻ തുടങ്ങി.മേഘങ്ങളെ തുളച്ചുള്ള അവൻ്റെ വരവിൽ അച്ചനും ഞാനും കുറച്ച് പടങ്ങൾ എടുത്തു.
മീൻപിടുത്തക്കാർ ചെറുവള്ളങ്ങളിൽ നിന്നു കൊണ്ട് വലവീശി മീൻ പിടിക്കുന്ന കാഴ്ച കണ്ടു നിന്നു.അവർ പിടിക്കുന്ന മീനിനെ റാഞ്ചാനായി പരുന്ത് വള്ളത്തിന് ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട്.
ചില മൊബൈൽ ഫോട്ടോഗ്രാഫി പരീക്ഷണങ്ങൾക്ക് ശേഷം പത്രോസച്ചൻ വീണ്ടും സൈക്കളിൽ മുന്നോട്ട് പറന്നു.... ഇടയൻ്റെ പുറകിലെ കുഞ്ഞാടിനെ പോലെ ഞാനും പാത പിൻതുടർന്നു. ഏങ്ങണ്ടിയൂർ എത്താരായി ഇടത്തോട്ട് തിരിഞ്ഞ് കുറച്ച് ദൂരം കൂടി മുന്നോട്ട്..... ചെന്നെത്തിയതോ.....
ഒരു വീടിന് മുന്നിൽ സൈക്കിൾ വെച്ചു, സമയം 7 മണി ആകുന്നു. വീടിൻ്റെ ഉമ്മറത്തെ ചുമരിൽ നിറയെ പെയിൻറിങ്ങുകൾ ,പുരസ്ക്കാരങ്ങൾ എന്നിവ തൂക്കിയിട്ടിരിക്കുന്നു . മേശമേൽ കുറച്ച് പുസ്തകങ്ങൾ അലക്ഷ്യമായി കിടക്കുന്നുണ്ട്. പത്രോസച്ചൻ ബെല്ലടിച്ചപ്പോൾ ഒരു ചേച്ചി വാതിൽ തുറന്നു വന്നു ,അച്ചനെ കണ്ടതോടെ ചേച്ചി സന്തോഷത്തോടെ ഉമ്മറത്ത് കയറി ഇരിക്കാൻ പറഞ്ഞു. അച്ചൻ മൂപ്പരെവിടെ വിളിക്കാൻ പറഞ്ഞു... അപ്പോ ദേ വരുന്നു ഉറക്കച്ചടവിൽ താടിയും മുടിയും നീട്ടിയ ഒരു ചെറിയ മനുഷ്യൻ.... അതേ സാക്ഷാൽ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ചേട്ടൻ.
അലസമായ മുടിയും
ഉശാൻതാടിയും ഒതുക്കി നിഷ്കളങ്കമായ ചിരിയോടു കൂടി അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു.അച്ചന് സൗഹൃദം പുതുക്കലാണെങ്കിൽ എനിക്ക് ഇന്നത്തെ യാത്രയുടെ സസ്പെൻസ് അനുഭവിച്ച് തരിച്ചിരിക്കയായിരുന്നു. ആദ്യമായിട്ടാണ് ഇദ്ദേഹത്തോട് നേരിട്ടു സംസാരിക്കാൻ സാധിക്കുന്നത്.
തച്ചുശാസ്ത്ര വിദഗ്ധനായിരുന്ന പരേതനായ കുണ്ടൂർ ഗ്രീധരൻ ആചാരിയുടെയും അമ്മിണി അമ്മയുടെയും മകനായ ചന്ദ്രശേഖരൻ - ഇന്ന് ശിൽപി,
കവി , ഗാനരചയിതാവ് - എല്ലാത്തിനുമുപരി നാട്ടുത്തനിമ നിറഞ്ഞു നിൽക്കുന്ന സാഹിത്യ ലോകത്തെ പച്ച മനുഷ്യൻ.
അദ്ദേഹത്തിൻ്റെ വളർച്ചയിൽ ഏങ്ങണ്ടിയൂർ സെൻ്റ് തോമസ് സ്കുളിലെ അധ്യാപകരുടെ പ്രോത്സാഹനവും ചെറുതായിരുന്നില്ല!
സ്കൂൾ കാലഘട്ടത്തിൽ
പoനത്തേക്കാൾ നാടക അഭിനയത്തിലും കവിതകളിലുമായിരുന്നു അഭിനിവേശം.
പoനത്തിനു ശേഷം അച്ചനോടൊപ്പം ശിൽപ നിർമ്മാണത്തിൽ സജീവമായിരുന്നു.
അച്ചമ്മ പറഞ്ഞു കൊടുത്ത കഥകൾ, നാടൻ പാട്ടുകൾ, കടംകഥകൾ, പഴംഞ്ചൊല്ലുകൾ എല്ലാം കൊണ്ട് ബാല്യവും -
വീട്ടിലും നാട്ടിലുമുള്ള കലയും സാഹിത്യവും അദ്ദേഹത്തിൻ്റെ ജീവിതത്തിലും അലിഞ്ഞു ചേർന്നതിൽ അത്ഭുതപ്പെടാനില്ല. തനിക്ക് നൻമകൾ നൽകിയ തൻ്റെ നാടിൻ്റെ പേര് സ്വന്ത്വം പേരിനോട് കൂടെയങ്ങട്ട് ചേർത്തു.
" രചന " എന്ന പേരിൽ 1983ൽ ഒരു ഇൻലെൻഡ് മാഗസിൻ ഇറങ്ങുമ്പോൾ ചന്ദ്രേട്ടനായിരുന്നു അതിൻ്റെ പത്രാതിപൻ - ഇതിലൂടെ സ്വപ്നങ്ങളിൽ മാത്രം കണ്ട ആളുകളെ നേരിട്ട് കാണാനും നല്ല ബന്ധങ്ങൾ സ്ഥാപിക്കാനും സാധിച്ചു.
തുടർന്ന് കുറച്ച് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.
സാഹിത്യം എന്നത് സത്യമാവണം,മതേതരത്വമാവണം, സ്നേഹമാവണം, മനുഷ്യത്വമാവണം ഇതാണ് സാഹിത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട്.
നിരവധി
നാടക സമിതികൾ / പുരോഗമന പ്രസ്ത്ഥാനങ്ങൾ / നാടോടി സംഘങ്ങൾ / അവിയൽ ബാൻഡ് / ജോമ്പ് കുര്യൻ സോങ്ങ്സ് എന്നിവക്കു വേണ്ടി നിരവധി പാട്ടുകൾ രചിച്ചു.
ഒട്ടനവധി പുരസ്ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ടെങ്കിലും
ചന്ദ്രേട്ടൻ്റെ സംമ്പാദ്യമെന്നത് കേരളത്തിലുടനീളമുള്ള സുഹൃത്ത് ബന്ധങ്ങളാണ്. ഈ ബന്ധങ്ങളാണ് അദ്ദേഹത്തെ വളർത്തി പ്രശസ്തനാക്കിയതിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ളതും .
പ്രഥ്വിരാജിൻ്റെ ഉറുമി, ഗ്രാൻഡ് മാസ്റ്റർ , ഉൾപ്പെടെ നിരവധി സിനിമകളിൽ പാട്ടെഴുതിയ ... നിന്നെക്കാണാൻ എന്നെക്കാളും... തുടങ്ങി നിരവധി നാടൻ പാട്ടുകളെഴുതിയ മഹാപ്രതിഭ.
നാടൻ പാട്ടുകളുടെ ശൈലിയിൽ അദ്ദേഹത്തിൻ്റെ കവിതകളും പാട്ടുകളും ഇന്നും എന്നും ആസ്വാദകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നവയാണ്. പല പാട്ടുകളും അത് എഴുതിയവരെ നാം തിരിച്ചറിയുന്നത് അവരുടെ മരണശേഷമാവുമെന്ന് ചന്ദ്രശേഖരൻ ചേട്ടൻ അഭിപ്രായപ്പെട്ടു.
ഇലക്ഷൻ കാലത്ത് ഇറങ്ങിയ അദ്ദേഹം എഴുതിയ പാട്ട് , " ആരോട് പറയാൻ " മൊബൈലിൽ കാണിച്ചു തന്നു. അദ്ദേഹവും മുരുകനും (മച്ചാട് ) ചേർന്നാണ് ഈ പാട്ടിൽ പാടി തകർത്തഭിനയിച്ചിരിക്കുന്നത്.
അദ്ദേഹത്തിൻ്റെ ഭാര്യ ഉണ്ടാക്കി തന്ന ചൂടു കട്ടൻ കുടിച്ചു കൊണ്ട് കുശലങ്ങൾ പറഞ്ഞിരുന്നു.
മകളും ,മകനും ഭാര്യയും ഉൾപ്പെട്ട ചെറിയൊരു കുടുബം.
അകത്ത് ചുമരിൽ നിറയെ ചേട്ടന് ലഭിച്ച മൊമൻ്റോകൾ നിറഞ്ഞിരിക്കുന്നു.
കൊറോണ കലാകാരൻമാർക്കുണ്ടാക്കിയ നഷ്ടങ്ങളെക്കുറിച്ചദ്ദേഹം ഇച്ചിരി വേദനയോടെ സംസാരിച്ചു.എല്ലാ മേഖലകളിലെയും അവസ്ഥ വിഭിന്നമല്ല എന്നു പറഞ്ഞു കൊണ്ട് പത്രോസച്ചൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.
സാധാരണക്കാരുടെ എഴുത്തുകാരനായ ചന്ദ്രേട്ടൻ മിക്ക വിദ്യഭ്യാസ സ്ഥാപനങ്ങളിലും അഥിതിയായി എത്തിയിട്ടുണ്ട്. ഒന്നു വിളിച്ചാൽ മറ്റ് അസൗകര്യങ്ങൾ ഇല്ലെങ്കിൽ യാതൊരു മടിയും കാണിക്കാതെ അദ്ദേഹം എത്തിയിരിക്കും.
നമ്മളിൽ ഒരാളായി ലളിതമായി സംസാരിക്കുന്ന നിഷ്കളങ്കനായ ,ആസ്വാദകരുടെ പ്രേക്ഷകരുടെ മനസ്സറിഞ്ഞ് സംസാരിക്കുന്ന പച്ചയായ മനുഷ്യൻ.
അഭിനയിക്കാൻ ലഭിച്ച പല അവസരങ്ങളും മുൻപ് സ്വയം തിരസ്ക്കരിച്ചു. ഇന്ന് അതിനെയോർത്ത് അദ്ദേഹത്തിന് ചെറിയ നഷ്ടം തോന്നുന്നുണ്ട്.
തേടി വന്ന പുതിയ അവസരങ്ങൾ യഥാർഥ്യമാകുമെന്ന ശുഭ പ്രതീക്ഷയോടെ ചന്ദ്രേട്ടൻ കാത്തിരിക്കുന്നു.
വീടിൻ്റ മുറ്റത്തിറങ്ങി ഫോണിൽ സെൽഫിയെടുത്തപ്പോൾ - അദ്ദേഹവും സ്വന്തം ഫോണിൽ ഒരു സെൽഫിയെടുത്തു തരാൻ പറഞ്ഞു .
വീണ്ടും കാണാം മാഷേ എന്നു പറഞ്ഞ് ഞങ്ങളെ അദ്ദേഹം യാത്രയാക്കി...
വന്ന വഴികൾ പിന്നിട്ടു കൊണ്ട് കുന്നംകുളത്തേക്ക് - റോഡിൽ തിരക്ക് കൂടി വരുന്നുണ്ട്.
ചാവക്കാട് മുതൽ ചാട്ടുകുളം വരെ യാത്ര കുറച്ച് ദുഷ്ക്കരമാണ് ,
തിരക്കുള്ള ഈ പ്രധാന റോഡിൻ്റെ വീതി കുറവും റോഡിലെ കുഴികളും
സൈക്കിൾ യാത്രക്ക് അത്രക്ക് സുഖകരമല്ല. വെയിലിൻ്റെ ചൂടേറി വരുമ്പോഴേക്കും അധികം വൈകാതെ ഇന്നത്തെ പ്രഭാത സവാരി അവസാനിപ്പിച്ചു ആശ്രമത്തിൽ തിരിച്ചെത്തി.
Comments
Post a Comment